ചങ്ങനാശേരി: നൂറുകണക്കിനു പ്രതിഭകളെ ഉന്നതസ്ഥാനീയരാക്കി മാറ്റിയ സെന്റ് ബെർക്കമാൻസ് കോളജ് രാജ്യത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന ഡോ.കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൺവയൺമെന്റിന്റെയും ബർക്കുമാൻസ് സെന്റര് ഫോർ എമർജിംഗ് ടെക്നോളജീസിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
നൂറു വർഷം മുന്പ് 1922ൽ പരിമിതികളുടെ കാലത്തു തുടക്കമിട്ട ഈ വിദ്യാഭ്യാസ സ്ഥാപനം തലമുറകൾക്കു വെളിച്ചം പകർന്ന് ഇന്നു സ്വയം ഭരണാധികാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നതിൽ ഈ കലാലയത്തിനു ദിശാബോധം നൽകിയവർക്കൊപ്പം രാജ്യവും സമൂഹവും അഭിമാനിക്കുകയാണെന്ന് കോളജിലെ കാവുകാട്ട് ഹാളിൽ നടന്ന വിപുലമായ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ഉപരാഷ്ട്രപതി ആയതിനുശേഷം മൂന്നാം തവണയാണ് കേരളത്തിലേക്കു വരുന്നത്. മൂന്നു തവണ വന്നതും വിദ്യാഭ്യാസ സംബന്ധിയായ പരിപാടികളിൽ പങ്കെടുക്കാനാണ്. വിദ്യാഭ്യാസമാണ് തലമുറകളെ ശക്തിപ്പെടുത്തുന്നതും രാജ്യത്തെ മുന്നോട്ടു ചലിപ്പിക്കുന്നതും. ഇക്കാര്യത്തിൽ ഈ മഹത്തായ കലാലയത്തിന്റെ സംഭാവനകളെ രാജ്യം വിലമതിക്കുകയാണ്. ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, കലാകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ തുടങ്ങി നൂറുകണക്കിനു പ്രതിഭക ളെ സമൂഹത്തിനു നൽകാൻ സെന്റ് ബെർക്കുമാൻസ് കോളജിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹത്തായ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ മികവിന്റെ മറ്റൊരു നൂറ്റാണ്ട് സൃഷ്ടിക്കാനുള്ള ദൗത്യത്തിൽ ഈ കലാലയത്തിനൊപ്പം നമ്മൾ ഏവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശതാബ്ദിയാഘോഷ സമാപനത്തിന്റെയും ഗവേഷണകേന്ദ്രങ്ങളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. കോളജ് കാമ്പസിൽ നടാനുള്ള മാവിൻതൈക്ക് അദ്ദേഹം ജലം പകർന്നു. ചടങ്ങിന് ചങ്ങനാശേരി ആർച്ച്ബിഷപ്പും എസ്ബി കോളജ് രക്ഷാധികാരിയുമായ മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന സഹകരണമന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ ഫാ. ആന്റണി എത്തയ്ക്കാട്ട്, ജോബ് മൈക്കിൾ എംഎൽഎ, കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറന്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് അടക്കമുള്ള ജനപ്രതിനിധികൾ, വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന കോളജിലെ പൂർവവിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ, വൈദികർ, സന്യസ്തർ, കോളജിന്റെ അഭ്യുദയകാംക്ഷികൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.